ജോലിസ്ഥലത്ത് അത്രക്കൊന്നും തിരക്കില്ലായിരുന്ന ഒരു ദിവസമായിരുന്നു അപ്രതീക്ഷിതമായി അമ്മയുടെ ഫോണ്‍ വന്നത് . ടീച്ചര്‍ വെന്റിലെട്ടരില്‍ ആണ് പ്രതീക്ഷ വേണ്ട എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു എന്ന് പറഞ്ഞു . അമ്മയുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു . ഒരു ഹാഫ് ലീവും എഴുതി വച്ച് റൂമും പൂട്ടി ഇറങ്ങാന്‍ അധികം നേരം ഒന്നും വേണ്ടി വന്നില്ല .
.എന്റെ അമ്മയും ടീച്ചര്‍ ഉം ഒരേ ദിവസം ജോലിയില്‍ പ്രവേശിച്ചവര്‍ ആയിരുന്നു .പത്ത് മുപ്പത് വര്‍ഷത്തോളം ഒരേ സ്കൂളില്‍ . പ്രിയപ്പെട്ട കൂട്ടുകാരിയുടെ അമ്മ മാത്രമായിരുന്നില്ല ടീച്ചര്‍ എനിക്ക് എനിക്ക് അമ്മ തന്നെ ആയിരുന്നു അവരും . കുഞ്ചീ എന്നല്ലാതെ ടീച്ചര്‍ വിളിച്ചിരുന്നില്ല എന്നെ . കഴിഞ്ഞ ദിവസം വിളിച്ചപ്പോഴും അമ്മ പറഞ്ഞത് ടീച്ചര്‍ സുഖായി ഇരിക്കുന്നു , പ്രകൃതി ചികിത്സക്ക് ശേഷം ഹാര്‍ട്ട് ന്റെ അസുഖത്തിന് നന്നായി കുറവുണ്ട് എന്നയിരുന്നുവല്ലോ എന്നോക്കേം ഓര്‍ത്തു ഞാന്‍ .
ഐ സി യു വിനു മുന്നേ അധികം പേര്‍ ഉണ്ടായിരുന്നില്ല . ആരെയും കാത്തുനില്‍ക്കാതെ ആരെങ്കിലും ബന്ധുക്കള്‍ ഉണ്ടോ എന്ന് അറിയാന്‍ ഉള്ള സാമാന്യ മര്യാദ പോലും ഓര്‍ക്കാതെ സിസ്റ്റര്‍ റൂം തുറന്നപ്പോഴേ അകത്തേക്ക് കയറി ചെന്ന് . പാതി ഉയര്‍ത്തി വെക്കപ്പെട്ടിരുന്ന ഹോസ്പിറ്റല്‍ ബെഡില്‍ തല ചെരിച്ചു കണ്ണടച് ടീച്ചര്‍ കിടന്നിരുന്നു. ചങ്ക് പൊട്ടുന്ന തേങ്ങലിനെ പല്ല് കടിച്ചു പിടിച്ചു ശബ്ദമില്ലാതാക്കി ഞാന്‍ അരികിലേക്ക് ചെന്ന് . എനിക്ക് ടീച്ചര്‍ നെ തൊടണം എന്ന് തോന്നി .അല്ലെങ്കില്‍ പിന്നെ എനിക്കൊരിക്കലും അതിനവില്ലെന്നും . വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഞാന്‍ ടീച്ചര്‍ ന്റെ തണുത്ത മുഖത്ത് തലോടി , കഴുത്ത് വരെ മൂടിയ പുതപ്പിന്റെ അറ്റം പയ്യെ താഴേക്ക് മാറിയപ്പോള്‍ ഞാന്‍ ഞെട്ടി. കഴുത്തിനു ചുറ്റും ചുവന്ന തടിച്ചു തിണര്‍ത് കിടന്നിരുന്നു .വല്ലാതെ പേടിച്ചു പോയ ഞാന്‍ കരച്ചിലോടെ തന്നെ അവിടെ കണ്ട സിസ്റ്റര്‍ നോട് ചോദിച്ചു ഇതെന്താ ഇങ്ങനെ ന്നു . മുഖത് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ അവര്‍ എന്നോട് മതി കണ്ടത് എന്നും പുറത്ത് പൊക്കോളും പറഞ്ഞു . പുറത്തിറങ്ങിയപ്പോള്‍ ടീച്ചര്‍ ന്റെ അവസ്ഥയെക്കാള്‍ ഞാന്‍ ചിന്തിച്ചത് കഴുത്തില്‍ തിണര്‍ത് കിടക്കുന്ന ചോരച്ച പാടുകളെ പറ്റി ആയിരുന്നു . ചുവന്ന നിറത്തില്‍ തടിച്ചു കഴുത്തിനു ചുറ്റും പാടുകള്‍ . അങ്ങിനെ യുള്ള പാടുകള്‍ കഴുത്തില്‍ വരണമെങ്കില്‍ .... മനസ്സ് വേണ്ടാത്ത വഴികളിലൂടെ ആണല്ലോ സഞ്ചരിക്കുന്നത് എന്ന് ഞാന്‍ ഭയത്തോടെ ഓര്‍ത്തു .
വീട്ടിലേക്കുള്ള വഴിയില്‍ ഞാന്‍ ടീച്ചര്‍ ന്റെ ഒപ്പം തന്നെ ആയിരുന്നു .ടീച്ചര്‍ ന്റെ വീട്ടില്‍ കയറാത്ത ദിവസങ്ങള്‍ ഉണ്ടായിരുന്നില്ല കുട്ടിക്കാലത്ത് . രാവിലെ സ്കൂളില്‍ പോകുന്ന വഴി അവിടെ കയറി അരമതിലില്‍ ഇരിക്കുന്ന ചന്ദനം എടുത്ത് നെറ്റിയില്‍ തൊട്ട് , വാഴയിലയിലെ തുളസി ഇലയും തെച്ചി പൂവും ഒക്കേം എടുത്ത് മുടീല്‍ വച്ച് അല്ലാണ്ട് സ്കൂളിലേക്ക് പോയിരുന്നില്ല . അവിടെ എന്റെ പ്രിയ പ്പെട്ട കൂട്ടുകാരിയും ഉണ്ടായിരുന്നു . സ്കൂളിലെ തന്നെ എന്തെങ്കിലും തിരക്കായി അമ്മ വൈകുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ ഇവിടെ തന്നെ ആയിരുന്നു അമ്മയെ കാത്തിരുന്നത് . അവല്‍ വിളയിച്ച്ചതിനും ചക്ക അടക്കും ഒക്കെ ടീച്ചര്‍ ഉണ്ടാക്കിത്തരുന്നതിന്റെ രുചി ഇല്ല എന്നും പറഞ്ഞു എത്രയോ വട്ടം അമ്മയോട് വഴക്ക കൂടിയിരിക്കുന്നു . വീട്ടില്‍ ചെല്ലുന്ന ഇടവേളകളില്‍ പറ്റും പോലെ ഓടി ചെന്ന് ടീച്ചര്‍ നെ കാണാന്‍ മറന്നിരുന്നില്ല താനും
ഭര്‍ത്താവിന്റെ മരണ ശേഷം വല്ലാത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നു ടീച്ചര്‍ എന്ന് അമ്മ പറഞ്ഞിരുന്നു . ടീച്ചര്‍ ന്റെ രണ്ടു സഹോദരങ്ങള്‍ , പിന്നെ ഒരു സഹോദരി പുത്രി ഇവരൊക്കെയും സ്വയം മരണം തിരഞ്ഞെടുത്തിരുന്നു എന്നും .അങ്ങനെ ഒരു വിധി തനിക്കും വന്നേക്കാം എന്ന് ടീച്ചര്‍ ഭയപ്പെട്ടിരുന്നതയും , ഒരുപാട് പൂജകള്‍ വഴിപാടുകള്‍ ഒക്കെയും നടത്തിയിരുന്നതായും അമ്മ പറഞ്ഞു അറിഞ്ഞിരുന്നു . അമ്മയും തിരക്കായിരുന്നു . സുഖമില്ലാത്ത , ഭക്ഷണം കഴിക്കാന്‍ പോലും സഹായം വേണ്ടി വന്ന രണ്ടു പേരെ വീട്ടില്‍ ശുശ്രൂഷിക്കുന്ന കാലം ആയിരുന്നു . അതുകൊണ്ട് ടീച്ചര്‍ നെ ഇടക്കൊക്കെ പോയ് കാണാന്‍ പോലും ആവുന്നില്ലെന്ന സങ്കടം അമ്മ മിക്കപ്പോഴും പറഞ്ഞിരുന്നു .
പുതിയെ വീടിന്റെ ഉമ്മറത്ത് ടീച്ചര്‍ കണ്ണടച്ച് കിടന്നിരുന്നു . തലക്കീല്‍ നിലവിളക്ക് കത്തുന്നുണ്ടായിരുന്നു. ചങ്ക് പൊട്ടി കരയുന്ന എന്റെ കൂട്ടുകാരിയുടെ അടുത്ത് പോയി ഇരുന്നു , അവളെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും ആവാതെ . കഴുത്തില്‍ കണ്ട അസാധാരണമായ പാടുകളെ പറ്റി , മരണം ടീച്ചര്‍ നെ തേടി വന്നതാണോ ടീച്ചര്‍ മരണത്തെ തേടി പോയതാണോ എന്നൊക്കെ ചിന്തിക്കാന്‍ പറ്റിയ സമയം ആയിരുന്നില്ല താനും .