Pages

Sunday, December 19, 2010

Sunday, November 28, 2010

നീലക്കുറിഞ്ഞികള്‍

ഗേറ്റ് അടക്കാന്‍ ഇറങ്ങിയപ്പോള്‍ ആണു സുനു ചേച്ചിയെ കണ്ടത് . മക്കളുടെ  പഠിത്തം  ,മറ്റു തിരക്കുകള്‍ പറയവേ ആണു ചേച്ചി പറഞ്ഞത് .ആഴ്ചയില്‍ ഒരിക്കെ നമ്മുടെ ഭായിയുടെ (ഗൂര്‍ഖ ) ഭാര്യ സഹായിക്കാന്‍ വരും എന്ന് . അയാള്‍ടെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണി ആണു . എന്ന് ചേച്ചി സാധാരണ മട്ടില്‍ പറഞ്ഞത് ഞാന്‍ ആശ്ചര്യത്തോടെ ആണു കേട്ടത് .അതിലെ പോണ  വഴിയെ രണ്ടു സ്ത്രീകളെ ഞാന്‍ കണ്ടതായിരുന്നു . പുതിയ മുഖത്തിന്റെ ഉടമയുടെ വലിയ വയറും.
"പത്ത് പതിനഞ്ച് വര്ഷം ആയില്ലേ കല്യാണം കഴിഞ്ഞിട്ട് .മക്കള് ഇല്ലാത്തതിനാല്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും നല്ല വിഷമം ആയിരുന്നു . ഭാര്യ കൂടി നിര്‍ബന്ധിച്ചിട്ടു ആണു അയാള്‍ അവരുടെ നാട്ടില്‍ പോയി വന്നപ്പോള്‍ വീണ്ടും കല്യാണം കഴിച്ചു കൊണ്ട് വന്നത് .

യാത്രാ പറഞ്ഞ് ചേച്ചി പോയെങ്കിലും എന്റെ മനസ്സില്‍ നിന്നും ഗൂര്ഖയും ഭാര്യയും ഇറങ്ങി പോയില്ല . വര്‍ഷങ്ങള്‍ക്ക് മുന്നേ മോനുവിനെ ഞാന്‍ പ്രേഗ്നെന്റ്റ് ആയിരുന്ന സമയത്ത് വൈകുന്നേരം പൂച്ചെടികള്‍  നനക്കാന്‍ ഇറങ്ങുന്ന നേരം ഭായിയും ഭാര്യയും വഴിയില്‍ കൂടെ പോകവേ സംസാരിക്കുമായിരുന്നു . മേം സാബ് എന്ന് വിളിക്കുമ്പോള്‍ എനിക്ക് വല്ലാത്ത ജാള്യത തോന്നുമായിരുന്നു .. ഒരിക്കല്‍ അവര് പറഞ്ഞ്  ഞങ്ങള്‍ക്ക് കുട്ടികള്‍ ഇല്ല .. കല്യാണം കഴിഞ്ഞിട്ട് പാന്ച് സാല്‍ ആയി എന്നൊക്കെ .മോനുവിനേം കൊണ്ട് ഞാന്‍ വന്നപ്പോളേക്കും സുഖം ഇല്ലാത്ത മാതാപിതാക്കളെ നോക്കാന്‍ ആയി അയാള്‍ ഭാര്യയെ നാട്ടില്‍ ആക്കിയിരുന്നു .വല്ലപ്പോഴും വരുമ്പോള്‍ അല്ലെങ്കില്‍ മോനെയും കൊണ്ട് ഞാന്‍ നടക്കാന്‍ ഇറങ്ങുമ്പോള്‍ ഒരുപാട് സ്നേഹത്തോടെ ഭായി മോനെ കൊഞ്ചിക്കുംയിരുന്നു ,ഒരിക്കലും എടുക്കാന്‍ കൈനീട്ടി ഇരുന്നില്ല ,എങ്കില്‍ പോലും ..മക്കള് ഇല്ലാത്ത ദുഖം അയാളുടെ കണ്ണുകളില്‍ കാണാമായിരുന്നു .
ഒരിക്കല്‍ അയാള്‍ നാട്ടില്‍ നിന്നു വന്ന സമയം ആയിരുന്നു .കോളിംഗ് ബെല്‍ കേട്ടിട്ടാണ് ഗെറ്റ് തുറന്നത് . ഗൂര്ഖയാണ് .. കൈയ്യില്‍ എന്തോ നീട്ടി പിടിച്ചിരിക്കുന്നു .ഒരു ചെറിയ കടലാസ്സ്‌ ക്ഷണത്തില്‍ ശര്‍ക്കര പോലെ എന്തോ ഒന്ന് .. " മേം സാബ്‌ ,,മുന്നേ കോ ദേ ദീജിയെഗ .. അപ്നെ ഗാവ് സെ ലായ മൈം ."
ഞാന്‍ അത് വാങ്ങി .പനം ശര്‍ക്കര  പോലെ എന്തോ ഒന്ന് .
അതും കൊണ്ട് വന്നപ്പോള്‍ അമ്മ ചോദിച്ചു എന്താ .. അത് ?
ഞാന്‍ പറഞ്ഞ് നമ്മുടെ ഗൂര്‍ഖ മോനു കൊണ്ടേ തന്നതാണ് ..
അമ്മക്ക് സംശയം ആയിരുന്നു .കൊടുക്കാനോ കൊച്ചെ വൃത്തി ഒക്കെ ഉണ്ടാവുവോ .
"കൊടുക്കണം അമ്മെ  ..അല്ലെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ വിശ്വാസങ്ങള്‍ ഒക്കെ അര്‍ഥം ഇല്ലാത്തത് ആവില്ലേ .. ഒരു കുഞ്ഞിനു വേണ്ടി ആ മനുഷ്യന്‍ എന്തോരം കൊതിക്കുന്നുണ്ടാവണം. അത്രയും ദൂരെ നിന്നും നമ്മുടെ കുഞ്ഞിനായി അയാളുടെ സ്നേഹം ആണു യീ പൊതിയില്‍ .. അത് കൊടുത്തില്ലെങ്കില്‍ ... " എനിക്കെന്തിനോ സങ്കടം വരുന്നുണ്ടായിരുന്നു .
എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു .മോനു ഇന്ന് നാലാം ക്ലാസ്സില്‍ ആണു. ഒരു കുഞ്ഞിനുവേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് ഭായിയും ഭാര്യയും മാത്രം അല്ല .അയാളുടെ രണ്ടാമത്തെ ഭാര്യയും ...   ആരോഗ്യം ഉള്ള ഒരു കുഞ്ഞു ജനിക്കട്ടെ  ..രണ്ടമ്മമാരുടെ , അച്ഛന്റെ സ്നേഹം ആവോളം ആ കുഞ്ഞിനു , തിരിച്ചും ലഭിക്കട്ടെ   ..ഭായിയുടെ പാവം ആദ്യത്തെ ഭാര്യ ഒറ്റപ്പെടതിരിക്കട്ടെ......അത്രമാത്രം ...





വാല്‍ക്കഷണം . 
ഇന്ന്  ഒരു കൂട്ടായ്മയുടെ ദിനം ആയിരുന്നു . ഒരു സ്നേഹാലയത്തില്‍  നിന്നും വീടുകളുടെ സുരക്ഷിതത്വത്തിലേക്ക്  പോയ കുറെ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഒത്തു ചേര്‍ന്ന ദിനം . കുറച്ചു നാള്‍ മുന്നേ സിസ്റര്‍ പറഞ്ഞ ഒരു സംഭവം ഉണ്ട്  .അഡോപ്ഷന്‍ കഴിഞ്ഞ്  അച്ഛന്‍അമ്മമാര്‍ക്ക് കുഞ്ഞു ജനിക്കുകയും ,പിന്നെ ആദ്യത്തെ കണ്മണി  അവഗണന അനുഭവിക്കേണ്ടി വരികയും ചെയ്ത ഒരവസ്ഥ . കൂട്ടായ്മക്ക് വന്നവരുടെ കാറുകള്‍ കണ്ടു  .. അച്ഛന്റെ  അമ്മയുടെ ഒക്കത്തിരുന്ന കുഞ്ഞു ചിരികള്‍ കണ്ടു ..
മനസ്സില്‍ ദുശ്ചിന്ത ആണു വന്നത് ... (ഒരു പ്രഭാതത്തില്‍  വീണ്ടും അനാഥന്‍ ആകേണ്ടി വന്ന  സിസ്റര്‍ പറഞ്ഞ കഥയിലെ കുഞ്ഞിന്റെ നൊമ്പരം മറക്കാന്‍ കാലം ആകാത്തത് കൊണ്ടോ എന്തോ..  ) അവര് മാത്രം മക്കള് ആവട്ടെ അവരുടെ അച്ഛന്‍  അമ്മമാര്‍ക്ക് എന്ന ചിന്ത ..

Tuesday, November 2, 2010

കെണിയില്‍ പെട്ട ആത്മാവുകള്‍

ഒരു കുപ്പി  അതില്‍ കുനിഞ്ഞിരിക്കുന്ന ആണ്‍‍ രൂപം ..  Trapped Soul  എന്ന അടിക്കുറിപ്പും   ഇതായിരുന്നു സെപ്തംബര്‍ ലക്കം   മനുഷ്യസ്നേഹി മാസികയുടെ കവര്‍ പേജ് . ലഹരി എന്ന തലക്കെട്ടോടെ  എഡിറ്റോറിയല്‍ , ബോബി അച്ചന്‍
( ഫാദര്‍ ബോബി ജോസ് കപ്പൂച്ചിന്‍ )  എഴുതുന്നത്.
 
"ദീര്‍ഘ കാലം തടവറയില്‍ ചിലവഴിച്ച ഒരാള്‍ തന്റെ ആത്മകഥക്ക് ഇട്ട പേരു ആണു നഷ്ടപ്പെട്ട  സംവത്സരങ്ങള്‍ . ഏതൊരു അല്കഹോളിക്കിന്റെയും ആത്മകഥക്ക് യീ പേര്‍ നന്നായി ചേരും "

ഈയിടെ മലയാളത്തിനു നഷ്ടം ആയ കലാകാരന്‍മാരെ കുറിച്ചും അച്ചന്‍ പറയുന്നുണ്ട് . കൂടാതെ ഒരു കുഞ്ഞു പെണ്‍കുട്ടിയെ ഓര്‍ത്തെടുക്കുന്നു  , പിതാവ്  കുടിച്ചു ഉടുമുണ്ടില്ലാതെ ഓടയില്‍ കിടന്നു കൂക്കി വിളിക്കപ്പെടുക എന്ന കലാപരിപാടി നടന്നത് കണ്ടു ഇനി സ്കൂളിലെക്കില്ല എന്ന തീരുമാനം എടുത്ത ഒരു കുട്ടി .അയാള്‍ക്കെന്തു സംഭവിക്കുന്നു എന്ന് ചിന്തിക്കുന്നതിനെക്കാള്‍ അയാള്‍ക്ക് ചുറ്റും ഉള്ളവര്‍ക്ക് എന്ത് സംഭവിച്ചിരിക്കും എന്ന് ചിന്തിപ്പിക്കുന്നത് ആ പഴയ ഓര്‍മ്മ ആണു . " ആ മരത്തെയും മറന്നു " എന്ന മീര ( K R മീര ആവണം അറിയില്ല ) യുടെ കഥയിലെ നഗരത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു മകളെയും .മകളുടെ അച്ചന്‍ മദ്യഷാപ്പില്‍ സ്വയം മറന്നു .കുട്ടി തെരുവില്‍  ഒറ്റക്ക്..

"ഒരിക്കെ തിരുവനന്തപുരത്ത് വച്ചു  പുസ്തകങ്ങളില്‍ മാത്രം   പരിചയം ഉള്ള ഒരു കവി ഭൂമിയോളം വിനീതന്‍ ആയി അയാള്‍ക്ക് പോലും വിശ്വാസ്യത തോന്നാത്ത കള്ളം പറഞ്ഞ് കള്ളിന് കാശ് ചോദിക്കുന്നു . വടക്കൊരിടത്ത്  ഒരു സത്രത്തിന്റെ ടെറസ്സില്‍ നിന്നും ഭൂമി മലയാളത്തില്‍ ഏറ്റവും സാധ്യത ഉണ്ടായിരുന്ന ഒരു ചലച്ചിത്രകാരന്‍ നിരത്തിലേക്ക് വഴുതി വീണു മരിക്കുന്നു .ജോണ്
.സങ്കടം മായിക്കാന്‍ എന്ന് ചിലര്‍ .ധൈര്യം തരുന്നു എന്ന് ചിലര്‍ .മദ്യം ഉണ്ടാക്കുന്ന മായ പ്രപന്ച്ചത്തെക്കള്‍ കഠിനം ആണു മദ്യത്തെ കുറിച്ചുള്ള മായ വിചാരങ്ങള്‍ . .."


മനുഷ്യസ്നേഹി മാസിക തപാലില്‍ കിട്ടി  വായിച്ചു രണ്ടാം ദിവസം ആണു പാലക്കാട്‌ ദുരന്തം പത്രത്തില്‍ നിറഞ്ഞത്. വീണ്ടും പത്രത്താളുകളില്‍ പതിവുപോലെ ദുരന്ത കാഴ്ചകള്‍ . പിന്നെ പയ്യെ പയ്യെ എല്ലാം ശാന്തം .എല്ലാ ദുരന്തങ്ങളെ പോലെ ഇതും .ദുരന്തങ്ങളുടെ യഥാര്‍ത്ഥ ഇരകള്‍ മാത്രം ബാക്കിയാവുന്നു എന്നേക്കുമായി .

 ബോബി അച്ചന്‍ എഴുതിയത് പോലെ കുപ്പിക്കുള്ളിലെ ദ്രാവകത്തെ  മാജിക് വാട്ടര്‍ എന്ന് വിളിക്കാന്‍ ആണു എനിക്കിഷ്ടം ..ഏറ്റവും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കേണ്ടിയിരുന്ന ചിലരുടെ ജീവിതം നൂറ്റി എണ്‍പത് ഡിഗ്രി തിരിച്ചു വിടാന്‍ കെല്‍പ്പുള്ള അത്ഭുത  ജലം

Thursday, June 17, 2010

കര്‍ക്കിടകം വരവായി. ,ദശപുഷ്പം വിടരുന്ന വഴിത്താരകളിലൂടെ , മുക്കുറ്റി ചാന്തിന്റെ സുഗന്ധം ഉള്ള ചില ഓര്‍മ്മകള്‍ ..

ഭാഗീരഥി ടീച്ചര്‍ ആണു ദശ പുഷ്പങ്ങളെ പരിചയപെടുത്തിയത് . എഴാം ക്ലാസില്‍ വച്ച്. ക്ലാസ്സ്‌ ടീച്ചര്‍ ആയിരുന്നു , കൂടാതെ ഭാഷ അധ്യാപികയും  . ഹിന്ദു (നായര്‍ ) യുവതികള്‍ കര്‍ക്കിടക മാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങള്‍ ദശപുഷ്പം ചൂടും എന്നും മുക്കുറ്റി ചാന്ത് തൊടുമെന്നും ടീച്ചര്‍ അന്ന് പറഞ്ഞു തന്നു . അത് ടീച്ചര്‍ ന്റെ റിട്ടയര്‍മെന്റ് വര്ഷം ആയിരുന്നു. ഓര്‍മയില്‍ ഇപ്പോഴും ടീച്ചര്‍ നു ഒരേ രൂപമാണ്‌ .കസവില്ലാത്ത സെറ്റും മുണ്ടും , നെറ്റി നിറയെ ചന്ദനം , നരച്ച തുമ്പ് കെട്ടിയിട്ട മുടി  ഇതൊക്കെയായി ..
       മുക്കുറ്റി , പൂവാം കുരുന്നല്‍ , മുയല്‍ച്ചെവിയന്‍ (ഒരുച്ചുഴിയന്‍ ) എന്നീ  കക്ഷികളെ നേരത്തെ പരിചയം ഉണ്ടായിരുന്നു. പ്രൈമറി ക്ലാസുകളില്‍ എന്റെ കൂടെ പഠിക്കുകയും ഇടക്കെപ്പോഴോ ഒരു പടി കേറാന്‍ വൈകി എന്റെ അനിയന്റെ ക്ലാസില്‍ ആയിപ്പോയ രാമചന്ദ്രന്റെ വേലിപ്പടര്‍പ്പില്‍ നിന്നും അവന്‍റെ അമ്മൂമ്മ തിരുതാളിയെ  കാണിച്ചു തന്നു . വള്ളിഉഴിഞ്ഞ , കറുക എന്നിവരെ നേരത്തെ പരിചയം ഉണ്ടായിരുന്നു . പക്ഷെ അവരുടെ പേരുകള്‍ അപ്രകാരം ആണെന്നറിയാന്‍ വൈകി എന്ന് മാത്രം. നിലപ്പന പലയിടത്തും ഉണ്ടായിരുന്നു . കുഞ്ഞു മഞ്ഞ പൂക്കളും ഒക്കെ ആയി . പിന്നെ ചെറൂള , കയ്യുണ്യം എന്നിവരെയും പരിചയപ്പെട്ടു . വിഷ്ണു ക്രാന്തി (അതോ കൃഷ്ണ ക്രാന്തിയോ ?) അന്ന് ഒരു അപൂര്‍വ സംഭവം ആയിരുന്നു .
ടീച്ചര്‍ ക്ലാസ്സില്‍ പറഞ്ഞു   "ചിന്നമ്മേടെ  നാട്ടില്‍ ഒക്കെ ഉണ്ടാവും , ഇനി പോകുമ്പോ ഒന്ന് അന്വേഷിച് നോക്ക് എന്നോ മറ്റോ .." ചിന്നമ്മ എന്റെ അമ്മയാണ് , അതേ  സ്കൂളിലെ ടീച്ചര്‍ ആണു.. ഞങ്ങള്‍ടെ നാട് എന്ന് പറയുന്നത്  തൊടുപുഴക്കും അപ്പുറം തട്ടക്കുഴ എന്ന സ്ഥലമാണ്. ടീച്ചര്‍ ന്റെ വീട്ടില്‍ ഒരു ചട്ടിയില്‍ ഉണ്ട് എന്നും പറഞ്ഞു . അതിനടുത്ത ദിവസം സ്കൂളില്‍ പോയത് ഇടവഴിയിലൂടെ യാണ് .. കാരണം അങ്ങിനെ പോയാല്‍ ടീച്ചര്‍ ന്റെ വീടിനടുത്തൂടെ പോവാം . അന്ന് ടീച്ചര്‍ കൃഷ്ണക്രാന്തി കാണിച്ചു തന്നു . ഒരു സിമന്റ് ചട്ടിയില്‍ കുഞ്ഞു കുഞ്ഞു പൂക്കളും ആയി നിന്ന വിഷ്ണുക്രന്തിയെ ഒരു ദിവ്യ വസ്തു എന്ന മട്ടില്‍ ഞാന്‍ നോക്കി നിന്നത് ഇപ്പഴും ഓര്‍മ്മയുണ്ട്!.
     ആ വര്ഷം അവധിക്കു നാട്ടില്‍ പോയപ്പോള്‍ തട്ടക്കുഴ അമ്മയോട് യീ കാര്യം അവതരിപ്പിച്ചു .അമ്മയും ഞാനും കൂടി വിഷ്ണുക്രാന്തിയെ തേടി കാരകുന്ന് മല മുഴുവന്‍ കയറിയിറങ്ങിയത് ഓര്‍ക്കുന്നു . പിന്നെ മൂന്നു വര്‍ഷവും ഞങ്ങള്‍ ക്ലാസ്സില്‍ എല്ലാരും തന്നെ കര്‍ക്കിടക മാസം ദശ പുഷ്പം ചൂടുമായിരുന്നു. മുക്കുറ്റി  ചാന്തും തൊടാന്‍ മറന്നിരുന്നില്ല .എല്ലാരും  പുല്ലും പച്ചിലയും ഒക്കെ തലയില്‍ വച്ചോ ,  ക്ലാസ്സില്‍ ആട് കയറിവരും എന്നൊക്കെ ആണ്‍കുട്ടികള്‍ പരിഹസിച്ചിരുന്നു .
       പിന്നെ പ്രീ ഡിഗ്രീ പഠന കാലത്തും ഞങ്ങള്‍ പതിവ് തെറ്റിച്ചില്ല , ഞങ്ങള്‍ പത്തോളം കൂട്ടുകാര്‍ക്കു ഒരു കായല്‍ അപ്പുറം ഉള്ള കോളേജില്‍ ആണു അഡ്മിഷന്‍ കിട്ടിയത് . ചിലപ്പോഴൊക്കെ ബോട്ടില്‍ വച്ച് ആയിരിക്കും ദശ പുഷ്പം distribute  ചെയ്യുക . പരിചയമുള്ള അന്റിമാര്‍ക്ക് കൊടുക്കാനും ഞങ്ങള്‍ മടി കാണിച്ചിരുന്നില്ല .
      കാലം എന്റെ ജീവിതം പറിച്ചു നട്ടത് കളമശ്ശേരിയിലേക്ക് ആണു .  അവിടെ ചുവന്ന മണ്ണ് ആയിരുന്നു , എന്റെ അമ്മവീട്ടിലെത് പോലെ .പാടത്തിന്റെ കരയില്‍ കയ്യുന്യവും ,വള്ളി ഉഴിഞ്ഞയും ഒരുപാട് ഉണ്ടായിരുന്നു . വീട്ടില്‍ വന്നിരുന്ന അമ്മൂമ്മയോട് ഒരിക്കല്‍ ഞാന്‍ കൃഷ്ണക്രന്തിയെ കുറിച്ച് അന്വേഷിച്ചു . ഇവിടെ ഒക്കെ ഉണ്ടായിരുന്നു മോളെ ഇപ്പൊ കാണാനില്ല എന്നായിരുന്നുമറുപടി .
            രണ്ടു വര്ഷം മുമ്പ് ഒരിക്കല്‍ മോന്റെ ഡോക്ടറെ കാണാന്‍ പോയതാണ് . ഡോക്ടറെ കണ്ടു  റോഡിലേക്കുള്ള വഴിയില്‍ നിറയെ കുഞ്ഞു നീല പൂക്കള്‍ .. അവിടെ നിറയെ കൃഷ്ണക്രാന്തി ആയിരുന്നു .ഞാന്‍ അന്ന് വീണ്ടും പഴയ പന്ത്രണ്ട് വയസ്സുകാരി യായി . ഷീജ ഡോക്ടര്‍ തന്ന കുറിപ്പടിയും മൊബൈലും ഒക്കെ ഒരു കൈയില്‍ ഒതുക്കി ഞാന്‍ അവിടെ കുത്തിയിരുന്നു കൃഷ്ണക്രാന്തി പറിച്ചു . വേര്‌ ഒന്നും പോവാതെ ശ്രദ്ധയോടെ ...
പിന്നീട് രണ്ടു വര്ഷം ഞാന്‍ ഒരു സെന്‍ട്രല്‍ സ്കൂളില്‍ കമ്പ്യൂട്ടര്‍ അധ്യാപികയായി  ജോലി നോക്കിയിരുന്നു .  ഒരു വര്ഷം കര്‍ക്കിടകത്തില്‍ ഞാന്‍ ദശപുഷ്പം ചൂടുകയും , ടീചെര്മാര്‍ക്ക് കൊടുക്കുകയും ചെയ്തു . കണക്കു ടീച്ചര്‍ മോളോട് പറഞ്ഞുവെന്ന്   "നിന്നെപോലെ  ഒരുത്തി എനിക്ക് സ്കൂളില്‍ ഉണ്ട് ,അവള്‍ ആണു എനിക്കിതൊക്കെ കൊണ്ടേ തന്നത് എന്ന് .."   . ലൈബ്രറി യിലെ സാര്‍ ചോദിച്ചു  അത്ഭുതത്തോടെ  "കമ്പ്യൂട്ടര്‍ ടീച്ചര്‍ ദശപുഷ്പം ചൂടുമോ ? "  . "എന്തെ സര്‍ , ദശപുഷ്പതിനും അയിത്തം ഉണ്ടോ ?" എന്നായി ഞാന്‍ .   ദശപുഷ്പം ചൂടിയാല്‍ , മുക്കുറ്റി ചാന്ത് തൊട്ടാല്‍ , ചന്ദന കുറി ഇട്ടാല്‍  ഒക്കെ  കണ്ണുരുട്ടി കാണിക്കുന്ന ദൈവമാണ് എന്റേത്  എന്ന വിശ്വാസം എനിക്കില്ല . വീടിനടുത്തുള്ള അമ്പലത്തിനു മുന്നിലൂടെ പോമ്പോ "ദൈവമേ " എന്ന ചിന്ത വന്നാല്‍  ന്യായവിധി ദിനത്തില്‍ ദൈവം എന്നെ പരീക്ഷിക്കും , ചോദ്യം ചെയ്യും എന്നും ഞാന്‍ കരുതുന്നില്ല .
ഭാഗീരഥി ടീച്ചര്‍ ഇന്ന് ഓര്‍മ്മയാണ് . പ്രൈമറി ക്ലാസുകളില്‍ കൂടെ ഉണ്ടായിരുന്ന , സുധി എന്ന് വിളിച്ചിരുന്ന സുധീറിനെ കഴിഞ്ഞ വര്ഷം മഞ്ഞപ്പിത്തം കൂട്ടിക്കൊണ്ടു പോയി .  തട്ടക്കുഴ അമ്മ എന്ന് വിളിച്ചിരുന്ന മമ്മീടെ അമ്മ മരിച്ചിട്ട് വര്‍ഷങ്ങളായിരിക്കുന്നു   . കണ്ണാന്തളി പൂക്കള്‍ വിരിഞ്ഞു നിന്നിരുന്ന കയ്യാണി എന്ന് വിളിപ്പേരുള്ള  പാടത്തിനു നടുവിലൂടെ ഒഴുകുന്ന കുഞ്ഞു തോട് , പാടം ,അമ്മവീട്   , കുഞ്ഞു ന്നളില്‍ ഓടിക്കളിച്ച്ചു വളര്‍ന്ന വിശാലമായ തൊടി ,  ഒക്കെ അന്യാധീനപ്പെട്ടു പോയി . ഓര്‍മകളില്‍ സമൃദ്ധമാണ് .. എല്ലാം ...എല്ലാവരും ..

Thursday, May 13, 2010

എനിക്ക് , എന്റെ ബ്ലോഗിനു ഒന്നാം പിറന്നാള്‍ സമ്മാനം , മൈത്രേയി തന്നത് ..



എന്താണെന്നല്ലേ ? കേരള കൌമുദി വീക്ക്ലി യില്‍ ബ്ലോഗുലകം എന്ന പംക്തി മൈത്രേയി  ആണു എഴുതുന്നത് . ബ്ലോഗേര്‍സ് നെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക , അതായത് കീ ബോര്‍ഡും വിരലുകളും കൊണ്ട് ഉരുണ്ടു വരുന്ന അക്ഷരങ്ങളുടെ മേല്‍ ലേശം അച്ചടി മഷി പുരട്ടുക എന്ന കര്‍ത്തവ്യം ആണു മൈത്രേയിയുടേത് . ഈ ആഴ്ച എന്റെ ബ്ലോഗുകളെ പറ്റി ആണു മൈത്രേയി എന്ന ശ്രീലതപിള്ള എഴുതിയിട്ടുള്ളത് . കടലാസ്സില്‍ കുറിച്ച് വയ്ക്കാത്ത ചിന്തകള്‍ , കുഞ്ഞു സങ്കടങ്ങള്‍ , ഓര്‍മ്മകള്‍ ഒക്കെ കുടഞ്ഞിടാന്‍ ഒരിടം അതുമാത്രമായിരുന്നു എനിക്കീ ബ്ലോഗ്‌ .ഒരിക്കലും എന്നെത്തേടി ഇങ്ങനെ ഒരു അംഗീകാരം വരുമെന്ന് ഞാന്‍ ഓര്‍ത്തിരുന്നില്ല . ഞാന്‍ അര്‍ഹിക്കാത്തത ആണു ഇത് എന്ന ചിന്ത ഇപ്പഴും എനിക്കുണ്ട് .നമ്മള് ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു കൈക്കുടന്ന സ്നേഹം ആരില്‍നിന്നോക്കെയോ കിട്ടുന്നത് പോലെ .ചേച്ചി പ്പെണ്ണി ന്റെ പാഴ് വാക്കുകളുടെ മേല്‍ അച്ചടി മഷി പുരട്ടിയതിനു മൈത്രെയിക്ക് നന്ദി ....

കഴിഞ്ഞ മെയ്‌ പതിമൂന്നിനാണ്‌ ഞാന്‍ ചേച്ചി പെണ്ണ് എന്ന പേരില്‍ ബ്ലോഗ്‌ എഴുത്ത് തുടങ്ങിയത് .
എന്റെ പേന കടലാസിനോട് പറയാതിരുന്നത് എന്ന ബ്ലോഗ്‌ തുടങ്ങിയത് പതിനാലാം തിയതിയും .
ഒരു വര്ഷം മുമ്പ് ഞാന്‍ അദ്ധ്യാപിക ആയിരുന്ന സ്കൂളില്‍ ഹിന്ദി വീക്കിനോട് അനുബന്ധിച് ടീച്ചര്‍ മാര്‍ക്ക് വേണ്ടി നടത്തിയ കവിത രചന മത്സരത്തില്‍ എനിക്ക് രണ്ടാം സ്ഥാനം കിട്ടിയിരുന്നു . അതായിരുന്നു എന്റെ ആദ്യ പോസ്റ്റ്‌ .മെയ്‌ എട്ടാം തിയതിയിലെ കേരള കൌമുദിയില്‍ ആണു എന്റെ ബ്ലോഗിനെ പറ്റി മൈത്രെയി  എഴുതിയത്.